ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
എട്ടു മണിയായിട്ടും ഞാൻ ബെഡിൽനിന്ന് എഴുന്നേറ്റില്ല. ശരീരം ഉണർന്നെങ്കിലും മനസ് ഉണർന്നില്ല. ക്ലാരീസ് എപ്പോഴോ കൊണ്ടുവന്നുവച്ച ചായ നന്നേ തണുത്തുപോയി. എങ്കിലും എഴുന്നേറ്റ് അതു കുടിച്ചു. ഇന്നലെയുണ്ടായ ദുരനുഭവങ്ങളും മാക്സിമിന്റെ അസാന്നിധ്യവും എന്നെ വേദനിപ്പിക്കുന്നു. മാക്സിം ബെഡ്റൂമിൽ കയറിവന്നിട്ടില്ല.
നിശാവസ്ത്രം മടക്കുനിവർത്താതെ അതേപടി കിടക്കുന്നു. ചായ കൊണ്ടുവന്നുവച്ച ക്ലാരീസ് അതു ശ്രദ്ധിച്ചുകാണുമോ? മറ്റു ജോലിക്കാരിൽ ഈ വാർത്ത പരക്കുമോ? ഞാനും മാക്സിമും തമ്മിൽ വഴക്കാണെന്നു ധരിക്കുമോ? അങ്ങനെയൊരു ചിന്തപോലും മറ്റുള്ളവരിൽ തലപൊക്കാതിരിക്കാനാണ് ഞാനിന്നലെ നീലവസ്ത്രമണിഞ്ഞു താഴേക്കു ചെന്നത്. അതു ബിയാട്രീസിനെ അനുസരിക്കാനോ മാക്സിമിനെ സന്തോഷിപ്പിക്കാനോ അല്ല- മാൻഡെർലിയുടെ മാനം കാക്കാൻ!
ഞാൻ ജനാല തുറന്നു. വെളിയിൽ ജോലിക്കാരുടെ ശബ്ദങ്ങൾ. മുറ്റത്തും ലോണിലും റോസ് ഗാർഡനിലും മറ്റും ചിതറിക്കിടക്കുന്ന പഴത്തോടുകളും സിഗരറ്റു കുറ്റികളും വെടിക്കെട്ടിന്റെ അവശിഷ്ടങ്ങളും തോട്ടം ജോലിക്കാർ തൂത്തുവാരി നീക്കുന്നു. മേശകളും കസേരകളും മാറ്റിക്കൊണ്ടിരിക്കുന്നു. സാധ്യത കുറവാണെങ്കിലും അവിടെ മാക്സിം നിൽക്കുന്നുണ്ടോ എന്നു നോക്കി. ഇല്ല. അവിടെയില്ല. മാക്സിമിന്റെ മനസിലും ഞാനില്ല.
എങ്കിലും മറ്റുള്ളവരുടെ ദൃഷ്ടിയിൽ അങ്ങനെയൊരു തോന്നലുണ്ടാവാൻ പാടില്ല. പുകയുന്ന ചിന്തകളും നീറുന്ന നൈരാശ്യവും മനസിലൊതുക്കി മാൻഡെർലിയുടെ ഒരു മൂലയിൽ ഞാൻ കഴിഞ്ഞോളാം. മറ്റൊരു മൂലയിൽ മാക്സിമും കഴിയട്ടെ. എന്റെനേരേ മൃദുലഭാവം പ്രകടിപ്പിക്കുന്നില്ലെങ്കിൽ, എന്നെ ചുംബിക്കുന്നില്ലെങ്കിൽ, അത്യാവശ്യത്തിനു മാത്രമേ രണ്ടുവാക്കു സംസാരിക്കുന്നുള്ളൂവെങ്കിൽ ഞാനത് ദൈവത്തെപ്രതി ക്ഷമിച്ചോളാം.
എങ്കിലും ഈ അകൽച്ച ഞങ്ങൾ ഇരുവരുമല്ലാതെ മറ്റാരും അറിയരുത്. എത്രനാൾ ഇതു മൂടിവയ്ക്കും? ഈ അഭിനയം എങ്ങനെ തുടരാൻപറ്റും? ഞങ്ങളുടെ വിവാഹം ഒരു പരാജയമാണോ? പാവനബന്ധം മൂന്നുമാസമായപ്പോഴേക്കും മുറിഞ്ഞുപോയോ? ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെയാണ് ഞാൻ മാക്സിമിനെ സ്നേഹിച്ചത്. അതായിരിക്കില്ല മാക്സിം പ്രതീക്ഷിച്ചത്. കൂടുതൽ പക്വതയും ചിരിയും സ്നേഹവും മുന്പു ലഭിച്ചതിന്റെ ഓർമ മാക്സിമിൽ തലയുയർത്തിയോ? മരിച്ചുപോയ റെബേക്ക ഇപ്പോഴും മനസിലുണ്ടോ? അങ്ങനെ മനസിലുണ്ടെങ്കിൽ എന്നെ സ്നേഹിക്കാൻ പറ്റില്ല.
മിസിസ് ഡാൻവേഴ്സ് പറഞ്ഞത് റെബേക്ക ഇപ്പോഴും പടിഞ്ഞാറുഭാഗത്തെ മുറിയിൽ ഉണ്ടെന്നാണ്. അവളുടെ കാലടിശബ്ദം കേൾക്കുന്നുണ്ടെന്നാണ്. അവിടെമാത്രമല്ല, ലൈബ്രറിയിൽ, ഗാലറിയിൽ, മോണിംഗ് റൂമിൽ അങ്ങനെ സകലയിടത്തും. വേലക്കാർ അവളുടെ കല്പനകളാണ് അനുസരിച്ചത്. റെബേക്ക നിശ്ചയിച്ചതും അവൾ ഇഷ്ടപ്പെട്ടതുമായ ഭക്ഷണമാണ് എന്നും ഇവിടെ വിളന്പുന്നത്. ചുരുക്കത്തിൽ മിസിസ് മാക്സിം ഞാനല്ല, റെബേക്കയാണ്.
അന്നു ഗ്രാൻഡ്മദറിനെ കാണാൻ പോയപ്പോൾ ""റെബേക്ക എവിടെ? എനിക്കവളെ കാണണം'' എന്നാണ് പറഞ്ഞത്. ഞാൻ ആരുമല്ല, ഒന്നുമല്ല. മാൻഡെർലിയിൽ എവിടെയും റെബേക്ക... റെബേക്ക! ഇവിടത്തെ ജാസ്പ്പർ പോലും അവളുടെയാണ്. ഇപ്പോൾ ഞാൻ ഓർക്കുന്നു- അന്ന് വിവാഹവിവരം മിസിസ് വാൻഹോപ്പറോടു പറഞ്ഞപ്പോൾ ആ മാഡം പറഞ്ഞത് "ഭാരമുള്ള ഒരു കുരിശാണ് നീ എടുക്കാൻ പോകുന്നതെ'ന്നാണ്. അത് എന്തുദ്ദേശിച്ചാണെന്നറിയില്ല. ഇപ്പോൾ അതിന്റെ ആന്തരാർഥം ഞാൻ മനസിലാക്കുന്നു.
സമയം വളരെയായി. ബെഡ്റൂമിൽ ഇങ്ങനെയിരിക്കുന്നതിൽ അർഥമില്ല. ഞാൻ കുളിച്ചു ഡ്രസ് മാറി താഴേക്കിറങ്ങി. ഡൈനിംഗ് റൂമിൽ റോബർട്ട് മേശ തുടച്ചുവൃത്തിയാക്കുന്നതുകണ്ട് അങ്ങോട്ടുചെന്നു.
""ഗുഡ് മോണിംഗ് റോബർട്ട്.''
""ഗുഡ് മോണിംഗ് മാഡം.''
""മാക്സിമിനെ എവിടെയെങ്കിലും കണ്ടോ?''
""സാറു നേരത്തേ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് എങ്ങോട്ടോ പോയി.''
""എങ്ങോട്ടാ പോയതെന്നറിയാമോ?''
""അറിയില്ല മാഡം.''
ഞാൻ ഹാളിലേക്കു തിരിച്ചുപോയി മോണിംഗ് റൂമിലേക്കു നടന്നപ്പോൾ ജാസ്പ്പർ ഓടിയെത്തി വാലാട്ടിക്കൊണ്ടു സന്തോഷം പ്രകടിപ്പിച്ചു. സമയംകളയാതെ ഞാൻ എസ്റ്റേറ്റ് ഓഫീസിലേക്കു ഫോണ് വിളിച്ചു. ക്ലാർക്ക് പറഞ്ഞു: ""സാറ് ഇവിടെയില്ല. ഫ്രാങ്ക് സാറുണ്ട്. കൊടുക്കണോ?''
""ഒന്നു കൊടുക്കൂ.''
""ഹലോ മാഡം!''
""ഫ്രാങ്ക്! മാക്സിം എവിടെ?''
""അറിയില്ല മാഡം. കാലത്ത് ഇങ്ങോട്ടു വന്നിട്ടില്ല.''
""ബ്രേക്ക്ഫാസ്റ്റിനു കണ്ടുമുട്ടിയില്ലേ?''
""ഞാൻ ഉറക്കത്തിൽപ്പെട്ടുപോയി.''
""ഒരുപക്ഷേ സാറു നടക്കാൻ പോയിക്കാണും.''
ഉത്കടമായ വ്യസനത്തോടെ ഞാൻ പറഞ്ഞു: ""മാക്സിം ഇന്നലെ രാത്രി ബെഡ്റൂമിൽ വന്നിട്ടില്ല.''
""ഓ! അങ്ങനെയാണോ?''
""എവിടെ പോകാനാണ് സാധ്യത?''
""ഒന്നും എനിക്കറിയില്ല മാഡം.''
ഞാൻ പെട്ടെന്നു ഫോണ് വച്ചു. എന്റെ മനസാകെ കലങ്ങിമറിയുന്നു. മാക്സിം തിരിച്ചുവരില്ലേ? എന്റെ ഭയം വർധിക്കുന്നു. ഗതിമുട്ടിയപ്പോൾ ദൈവാശ്രയബോധം എന്റെ മനസിനെ സമാധാനിപ്പിച്ചു.
ഞാൻ തിരികേ മുകളിലേക്കു കയറി. ഇന്നലെ വിജയശ്രീലാളിതയായി നോക്കിനിന്ന ആ സ്ത്രീയുടെ രാക്ഷസമുഖംകണ്ട ജനാലഭാഗത്തേക്ക് സ്വാഭാവികമായി നോക്കി. അത് അടഞ്ഞുകിടക്കുന്നു.
ടെറസിൽ നിന്നുകൊണ്ട് ഞാൻ ശ്രദ്ധിച്ചു.
അതാ പെട്ടെന്ന് കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും ഒരു മാറ്റം. സൂര്യന്റെ വെളിച്ചം മങ്ങുന്നു. അന്തരീക്ഷം ക്രമേണ ഇരുണ്ടുവരുന്നു. കടലിന്റെ ഭാഗത്തുനിന്ന് ബാഷ്പകണങ്ങളോടുകൂടിയ മൂടൽമഞ്ഞ് കരയിലേക്കു നീങ്ങിനീങ്ങിയടുക്കുന്നു. കാടുപിടിച്ച ചെടികളും മരങ്ങളും മഞ്ഞുമൂടി അവ്യക്തമാകുന്നു. ഇന്നലെ അല്പം മൂടൽമഞ്ഞ് അന്തരീക്ഷത്തിൽ ദൃശ്യമായെങ്കിലും പരിപാടികളെയും മറ്റു ചടങ്ങുകളെയും വെടിമരുന്നുപ്രയോഗത്തെയും അതു ബാധിച്ചില്ല. ഈ മഞ്ഞുവീഴ്ച ഇന്നലെയാവാത്തത് എത്രയോ അനുഗ്രഹമായി.
നോക്കിനോക്കിനിൽക്കേ മൂടൽമഞ്ഞ് കനംവച്ച് വീടിനോടടുക്കുന്നു. ആരെയും പരസ്പരം കാണാനാവാത്ത അവസ്ഥ. കട്ടിയായ പുക പരക്കുന്നപോലെ മഞ്ഞു കുതിച്ചെത്തുന്നു. ജനാലച്ചില്ലുകൾ എല്ലാം പുകപുരണ്ടപോലെയായി. ഈർപ്പം കലർന്ന പുകമഞ്ഞ്. പടിഞ്ഞാറുഭാഗത്തെ ബെഡ്റൂമിനടുത്ത് ആരോ നിന്നു താഴെ ലോണിലേക്കു നോക്കുകയാണ്. ആരെന്നു വ്യക്തമല്ല. ഉൾഭയത്തോടെ നോക്കി. മാക്സിമാണോ നിൽക്കുന്നത്? കുറേക്കൂടി സൂക്ഷിച്ചുനോക്കിയപ്പോൾ മിസിസ് ഡാൻവേഴ്സ്! അപ്പോഴും ലോണിലേക്കുതന്നെ നോക്കിനിൽക്കുന്നു. ഞാൻ വിളിച്ചു: ""മിസിസ് ഡാൻവേഴ്സ്!'' ഇതിനകം ഞാൻ ബെഡ്റൂമിന്റെ വാതിൽ തുറന്നു- റെബേക്കയുടെ ബെഡ്റൂമിന്റെ.
അവർ നേരിയ നടുക്കത്തോടെ തിരിഞ്ഞുനോക്കി. പിന്നെ മുന്നോട്ടുവന്നു. ""ഇന്നത്തെ മെനു പതിവുപോലെ മേശപ്പുറത്തു വച്ചിട്ടുണ്ട് മാഡം. മാറ്റങ്ങൾ എന്തെങ്കിലും വേണമെങ്കിൽ...''
""മിസിസ് ഡാൻവേഴ്സ്! ഞാനിപ്പോൾ വന്നത് മെനുവിനെക്കുറിച്ചു സംസാരിക്കാനല്ല. അതു നിങ്ങൾക്കറിയാം, ഇല്ലേ?''
എന്റെ മുഖത്തേക്ക് അവർ ഇമവെട്ടാതെ നോക്കി. ഗൗരവസ്വരത്തിൽ ഞാൻ പറഞ്ഞു: ""നിങ്ങൾ ഉള്ളിൽ എന്താഗ്രഹിച്ചുവോ അതു നടത്തി. ഇങ്ങനെതന്നെ സംഭവിക്കുമെന്നു മുൻകൂട്ടി നിശ്ചയിച്ചു. തൃപ്തിയായില്ലേ? സന്തോഷമായില്ലേ?''
അവരുടെ മുഖം രൗദ്രഭാവംപൂണ്ടു. അതിരൂക്ഷമായി എന്നെനോക്കിയിട്ടു പുലന്പി: ""മാൻഡെർലിയിലേക്കു നിങ്ങൾ എന്തിനുവന്നു? നിങ്ങളെ ഇവിടെ ആർക്കും വേണ്ട. നിങ്ങൾ വരുന്നതുവരെ ഇവിടെ സ്വസ്ഥതയും സമാധാനവുമായിരുന്നു. വന്ന സ്ഥലത്തേക്കുതന്നെ തിരിച്ചുപൊയ്ക്കൂടേ?''
""ഞാൻ മാക്സിമിനെ അഗാധമായി സ്നേഹിക്കുന്നുണ്ട്. അതു നിങ്ങൾ മറന്നു.''
""അങ്ങനെ സ്നേഹിക്കുന്നുണ്ടെങ്കിൽ സാറിനെ നിങ്ങൾ ഒരിക്കലും വിവാഹം ചെയ്യില്ലായിരുന്നു.''
ഇതിനെന്തു മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി. അവർ തുടർന്നു: ""നിങ്ങളെ വെറുക്കണമെന്ന് ആദ്യം തോന്നി. ഇപ്പോൾ അതില്ല.''
""നിങ്ങൾ എന്തിന് എന്നെ വെറുക്കണം? അതിനു തക്കതായി ഞാനെന്താ നിങ്ങൾക്കു ചെയ്തത്?''
""മിസിസ് മാക്സിമിന്റെ സ്ഥാനം നിങ്ങൾ ഏറ്റെടുത്തു.''
""മിസിസ് മാക്സിം ഇപ്പോൾ ഞാനാണ്. മരിച്ചുപോയ നിന്റെ റെബേക്കയല്ല.''
ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി. ഞാൻ വിട്ടില്ല.
""ഒട്ടനവധി ആളുകൾ രണ്ടാം വിവാഹം നടത്തുന്നു- ആണും പെണ്ണും. നൂറുകണക്കിനു രണ്ടാം വിവാഹങ്ങൾ രാജ്യത്തു നടക്കുന്നു. എന്നിട്ട് മാക്സിം എന്നെ വിവാഹം കഴിച്ചതുമാത്രം വലിയ ക്രിമിനൽ കുറ്റമായി കാണുന്നു. മരിച്ചുപോയ ആളോടു ചെയ്ത അപരാധമായി എണ്ണുന്നു. മറ്റുള്ളവരെപ്പോലെ സന്തോഷമായി ജീവിക്കാൻ ഞങ്ങൾക്കവകാശമില്ലേ? സമാധാനമായി കഴിയാൻ അർഹതയില്ലേ?''
""മാക്സിം സാറ് ഒട്ടും സന്തോഷവാനല്ല. ഒരുതരം നരകയാതനയിലാണ്- എന്റെ മാഡം പോയശേഷം...''
""സത്യമായും ആ അവസ്ഥ ഉണ്ടാക്കിയത് നിങ്ങളാണ്. നിങ്ങളുടെ പൈശാചിക മനസാണ്. റെബേക്ക ധരിച്ച മോഡൽ ഡ്രസ് എന്നെക്കൊണ്ടു ധരിപ്പിച്ചത് എന്നെ സന്തോഷിപ്പിക്കാനല്ല. മാക്സിമിനെ ദ്രോഹിക്കാനാണ്, വേദനിപ്പിക്കാനാണ്. അല്ലേ?''
""സാറിന്റെ വേദനയെപ്പറ്റി മാത്രം പറയുന്നു. എന്നെ വേദനിപ്പിച്ചതിനെപ്പറ്റി ഒന്നും പറയാനില്ല? റെബേക്കയുടെ കസിൻ ആയ, എന്റെ ബന്ധുവായ ഫാവെൽ ഇവിടെ വന്നതിന്റെ പേരിൽ ഇവിടെയുണ്ടായ ഭൂകന്പം എന്തായിരുന്നു? എനിക്കു വാണിംഗ് തരാൻമാത്രം ഇവിടെ എന്തുണ്ടായി? അടച്ചിട്ട മുറിയിൽ സാറ് അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് എന്നെ വിസ്തരിക്കുകയായിരുന്നു.''
""മതി പറഞ്ഞത്. എനിക്കിതൊന്നും കേൾക്കേണ്ട.''
""എന്റെ മാഡത്തിനെപ്പറ്റി എനിക്കു പറയാതിരിക്കാനാവില്ല. അവൾ എന്റെ സ്വന്തമാണ്. പള്ളിക്കല്ലറയിൽ കിടക്കുകയാണെങ്കിലും അവൾ ഇന്നും ഈ വീട്ടിൽ വരുന്നു. സാറിനെ സന്ദർശിക്കുന്നുണ്ടെന്ന് സാറു മനസിലാക്കുന്നു. റെബേക്ക മാഡം ജീവിച്ചിരുന്നപ്പോൾ സാറ് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. അവൾ ആഗ്രഹിച്ചതുപോലെ ജീവിച്ചു. ഇഷ്ടമുള്ളതെല്ലാം പ്രവർത്തിച്ചു. സ്വതന്ത്രമായി സഞ്ചരിച്ചു. ഒന്നിനെയും കൂസിയില്ല. അവസാനം അവൾ തോറ്റു. അവളെ തോല്പിച്ചു. തോല്പിച്ചത് ഒരു പുരുഷനല്ല. ഒരു സ്ത്രീയല്ല. കടൽ അവളെ തോല്പിച്ചു. കടൽ അവളെ കൊണ്ടുപോയി.''
സങ്കടമൊതുക്കാനാവാതെ മിസിസ് ഡാൻവേഴ്സ് പൊട്ടിക്കരഞ്ഞു. ഞാൻ ആശ്വസിപ്പിച്ചെങ്കിലും കരച്ചിൽ നിർത്തിയില്ല. അല്പംകഴിഞ്ഞ് കണ്ണുകൾ തുടച്ചിട്ടു പറഞ്ഞു: ""മരണവാർത്ത അറിഞ്ഞപ്പോഴും സാറു ദുഃഖിതനായി ലൈബ്രറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു.''
ക്ഷമയറ്റ് ഞാൻ പറഞ്ഞു: ""എല്ലാം ഞാൻ കേട്ടു. മതി. നമുക്കിവിടെ നിർത്താം.''
മിസിസ് ഡാൻവേഴ്സ് എന്റെ തൊട്ടരികിലേക്കു വന്നു. അവരുടെ മുഖം എന്റെ മുഖത്തോടു തൊട്ടുനിന്നു. അവരുടെ സ്ഥിരം കറുത്തവേഷവും തലയോടിന്റെ നിറമുള്ള മുഖവും ഒരു പിശാച് സമീപം നിൽക്കുന്നതുപോലെ തോന്നിച്ചു. അവർ പറഞ്ഞു: ""മാഡം റെബേക്ക മാഡത്തിനു ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ടതായി ഒന്നും പ്രതീക്ഷിക്കേണ്ട. മിസിസ് മാക്സിം ഇപ്പോഴും റെബേക്ക മാഡമാണ്, നിങ്ങളല്ല. നിങ്ങൾ വെറും നിഴലും പ്രേതവുമാണ്. മാൻഡെർലിവിട്ട് നിങ്ങൾക്കു പൊയ്ക്കൂടേ? എന്തുകൊണ്ടു നിങ്ങൾ പോകുന്നില്ല?''
ഞാൻ അവരിൽനിന്ന് അകന്ന് ജനാലയ്ക്കരികിലേക്കു മാറി. അവർ എന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചുകൊണ്ട് വീണ്ടും ചോദിച്ചു: ""എന്തുകൊണ്ടു നിങ്ങൾ പോകുന്നില്ല? ഞങ്ങൾക്കാർക്കും നിങ്ങളെ വേണ്ട. സാറിന് അവളെ മറക്കാൻ കഴിയില്ല. അദ്ദേഹം ഇവിടെ ഏകനായി വീണ്ടും അവളോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു. പള്ളിയിലെ കല്ലറയിൽ കിടക്കേണ്ടതു നിങ്ങളാണ്, അവളല്ല. മരിക്കേണ്ടത് നിങ്ങളാണ്, അവളല്ല.''
തുറന്നുകിടക്കുന്ന വലിയ ജനാലയിലേക്ക് എന്നെ ബലമായി തള്ളി. താഴെ ചാരനിറമുള്ള കട്ടിയേറിയ പുകമഞ്ഞു മൂടിയ ടെറസ് എനിക്കു കാണാം.
""ദാ, അവിടെ താഴേക്കു നോക്കൂ. വളരെ എളുപ്പമാണ്. എളുപ്പമല്ലേ? ചാടൂ!.. എന്തുകൊണ്ടു ചാടുന്നില്ല? എല്ലാം പെട്ടെന്ന് അവസാനിക്കും. മുങ്ങിമരണം പോലെയല്ല.. എന്തുകൊണ്ടു ശ്രമിക്കുന്നില്ല?... ഉം... ചാടൂ!''
ജനാലഭാഗത്തേക്ക് മൂടൽമഞ്ഞ് ശക്തമായി തള്ളിവന്നുകൊണ്ടിരിക്കുന്നു. എന്റെ മുഖത്തും ദേഹത്തും അതു തട്ടുന്നുണ്ട്. ഞാൻ വേഗം ജനാലപ്പടിയിൽ മുറുകെപ്പിടിച്ചു. അവർ എന്നെ ശക്തമായി വീണ്ടും പ്രേരിപ്പിക്കുകയാണ്.
""ഭയപ്പെടേണ്ട. ഞാൻ മാഡത്തിനെ തള്ളിയിടുകയില്ല. ഞാനിങ്ങോട്ടു മാറിനിൽക്കാം. സ്വന്തം ഇഷ്ടത്താൽ നിങ്ങൾക്കു ചാടാം. മാൻഡെർലിയിൽ നിങ്ങളെ ആവശ്യമില്ല. നിങ്ങൾക്കാണെങ്കിൽ സന്തോഷമില്ല. സാറു നിങ്ങളെ സ്നേഹിക്കുന്നില്ല. പിന്നെ എന്തു ജീവിതം? ശങ്കിക്കാതെ ചാടൂ.. ഒട്ടും ഭയപ്പെടേണ്ട..!''
മിസിസ് ഡാൻവേഴ്സ് എന്ന ദുർഭൂതം വാശിയോടെ എന്നെ പ്രേരിപ്പിക്കുന്നു. ഞാൻ കണ്ണുകൾ പൂട്ടിയടച്ചു.
ജനാലപ്പടിയിൽ മുറുകെപ്പിടിച്ച എന്റെ കൈ വേദനിക്കുന്നു. എനിക്കു തലകറങ്ങുന്നതുപോലെ തോന്നി. ഈ നിമിഷത്തിൽ എന്റെ തലച്ചോറിൽ ഒരു പ്രകാശരശ്മി കടന്നുവന്നതുപോലെ! അതോടെ എന്റെ ചിന്ത മാറി. മാക്സിം എന്നെ സ്നേഹിക്കുന്നില്ലെന്നും, ഞാൻ അസന്തുഷ്ടയാണെന്നുമുള്ള ചിന്ത എന്നിൽനിന്നു വിട്ടകന്നു. റെബേക്ക എന്ന പേര് ഞാൻ മറക്കാൻതുടങ്ങി. മേലിൽ ആ പേര് ഓർക്കില്ലെന്നും ഉള്ളിലുറപ്പിച്ചു. മാക്സിം എന്റെ മാത്രമാണെന്ന് എന്റെ അന്തരംഗം എന്നോടു മന്ത്രിച്ചു.
ഈ പ്രത്യേക മുഹൂർത്തത്തിൽ കിടിലംകൊള്ളിക്കുന്ന വലിയൊരു സ്ഫോടനമുണ്ടായി. ഞങ്ങൾ നിന്നിരുന്ന ഭാഗത്തെ ജനാല കുലുങ്ങി. ചില്ലുകൾ വിറച്ചു. കാര്യമറിയാതെ ഞാൻ മിസിസ് ഡാൻവേഴ്സിനെ നോക്കി. അപ്പോഴേക്കും വീണ്ടും അതേ സ്ഫോടനം ഒന്നിനുപിറകേ ഒന്നായി നാലുവട്ടം. അവ അന്തരീക്ഷത്തെ പ്രകന്പനംകൊള്ളിച്ചു.
""എന്താ കാര്യം? എന്താ സംഭവിച്ചിരിക്കുന്നത്?''- പരിഭ്രാന്തിയോടെ ഞാൻ തിരക്കി. അവർ പറഞ്ഞു: ""അതു റോക്കറ്റുകളാണ്. കടൽത്തീരത്ത് ഏതോ കപ്പൽ അപകടത്തിൽപ്പെട്ടുകാണും.''
മൂടൽമഞ്ഞിന്റെ ശക്തികുറഞ്ഞുതുടങ്ങി. അതിനിടയിലൂടെ അതാ ആരോ ഓടിക്കിതച്ച് കയറിവരുന്നതിന്റെ കാലൊച്ച കേൾക്കുന്നു. ആരാണെന്നു വ്യക്തമല്ല. അടുത്തെത്തിയപ്പോൾ അറിഞ്ഞു, കണ്ടു. അതു മാക്സിം! സന്തോഷംകൊണ്ടു ശ്വാസം നിലച്ച മട്ടിലായി ഞാൻ. മാക്സിം എന്നെ കാണുന്നില്ല. വേവലാതിപൂണ്ടപോലെ മുന്നോട്ടു കുതിക്കുകയാണ്. ഒപ്പം ""ഫ്രിത്ത്... ഫ്രിത്ത്...'' എന്ന് ഉച്ചത്തിൽ വിളിക്കുന്നു. ഹാളിൽനിന്ന് ഫ്രിത്ത് വിളികേട്ടു.
(തുടരും)